ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു പുലര്‍ത്തിയ ഇംഗ്ലണ്ട് ടീം 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിന്റെ ആദ്യ പകുതിയില്‍ റണ്‍റേറ്റ് ഉയര്‍ത്താനായില്ല. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും (5) രോഹിത് ശര്‍മ്മയും (27) വീണ്ടും നിരാശപ്പെടുത്തി. മൂന്നാമനായെത്തിയ കോഹ്ലി അര്‍ദ്ധ സെഞ്ച്വറി നേടി. 40 പന്തുകള്‍ നേരിട്ട കോഹ്ലി 50 റണ്‍സുമായാണ് മടങ്ങിയത്. 

15 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മടങ്ങിയതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച നിലയിലായിരുന്നു. എന്നാല്‍, ഉത്തരവാദിത്വം ഏറ്റെടുത്ത് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഹാര്‍ദ്ദിക് പാണ്ഡ്യ 33 പന്തില്‍ 63 റണ്‍സ് നേടി. 4 ബൗണ്ടറികളും 5 സിക്‌സറുകളും പറത്തിയ പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ (168/6) സമ്മാനിച്ചത്.

169 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആദ്യ ഓവറില്‍ തന്നെ നിലപാട് വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍ പ്ലേ അവസാനിച്ചപ്പോഴേയ്ക്കും ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ലഭിച്ചിരുന്നു.നായകന്‍ ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സും അലക്‌സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സും നേടി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും 10 സിക്‌സറുകളുമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

You might also like