ഈ അച്ഛന്‍ പറയുന്നു; വിദ്യാഭ്യാസം തന്നെയാണ് ഏറ്റവും മധുരമുള്ള കനി

പുരോഗമനത്തെപ്പറ്റി ചിന്തിക്കാനും സംസാരിക്കാനും കഴിയാത്ത ഒരിടത്ത് ഇല്ലാത്ത അവസരത്തെ തേടിപ്പിടിച്ച് ജീവിക്കുന്ന ഒരാള്‍. സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിനായി ദിവസം 12 കിലോമീറ്ററോളം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് സ്‌കൂള്‍ സമയം കഴിയുന്നതു വരെ ഏകദേശം 4 മണിക്കൂറോളം കാത്തു നിന്ന് തിരികെ കൂട്ടിക്കൊണ്ടു വരുന്ന ഒരു പിതാവ്.

Colorful Chalk at Chalkboard ca. 2001

ഒരു പക്ഷേ അതുപോലൊരു ദേശത്ത് മറ്റാരാണെങ്കിലും മറുത്തൊരു തീരുമാനം എടുക്കാവുന്ന ഇടത്താണ് ഇങ്ങനെയൊരു മനുഷ്യന്‍ വിദ്യാഭ്യാസം എന്ന കനിയുടെ മധുരം മക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ തന്റെ ആയുസ്സിന്റെ വലിയൊരു സമയം മാറ്റി വയ്ക്കുന്നത്.

മിയ ഖാന്‍ ഹെയ്ല്‍സ് എന്നാണ് അഫ്ഗാന്‍കാരനായ ആ പിതാവിന്റെ പേര്. അദ്ദേഹത്തിന്റെ ഏഴു മക്കളില്‍ നാലു പേരെയാണ് അദ്ദേഹം വിദ്യാഭ്യാസത്തിനായി തന്റെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിപോകുന്നത്.

ഹൃദ്രോഗിയായ ഖാന് മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ആ കുടുംബത്തിലെ ഇനിയുള്ള പ്രതീക്ഷ മക്കളിലാണ്. അവരുടെ വിദ്യാഭ്യാസത്തിനായാണ് ഖാനും കുടുംബവും കഷ്ടപ്പെടുന്നത്. കൂടാതെ വളരെ ഉള്‍നാട്ടില്‍ ജീവിക്കുന്ന ഖാന്‍ തന്റെ നാട്ടില്‍ ഒരു ഡോക്ടര്‍ വേണമെന്ന് ആഗ്രഹിക്കുന്നു. ഖാന്‍ പറയുന്നതിങ്ങനെ;

ഞാന്‍ വിദ്യാഭ്യാസമില്ലാത്ത ഒരാളാണ്. വലിയ ഭാരിച്ച ജോലികളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല, 50 വയസ്സായി. ഹൃദ്രോഗിയാണ്. ചെറിയ ജോലികള്‍ ചെയ്തുള്ള വരുമാനമാണ് എനിക്കുള്ളത്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസം എന്നത് എനിക്ക് വളരെ വിലപ്പെട്ട ഒന്നാണ്. എന്റെ നാട്ടില്‍ ഒരു വനിതാ ഡോക്ടര്‍ ഇല്ല. എന്റെ ഏറ്റവും വലിയ ആഗ്രഹവും അതു തന്നെയാണ്. പെണ്‍മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാര്‍ ആക്കുക എന്നത്.

പെണ്‍മക്കളുടെ വിദ്യാഭ്യാസം നിഷിദ്ധമായി കാണുന്ന ജനതയുള്ള നാടുകള്‍ക്ക് പ്രചോദനമാണ് ഖാനെ പോലെയുള്ള പിതാക്കന്മാര്‍. നൂറുകണക്കിനാളുകളില്‍ ഒരാളേ കാണൂ… സമൂഹത്തിന് നല്ലത് വരണമെന്നാശിക്കുന്ന, മക്കളെ സ്വാര്‍ത്ഥ താല്പര്യങ്ങളില്ലാതെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍

You might also like