
തെരുവ് നായകളെ കൊല്ലുന്നത് നിർത്തൂ എന്ന് മൃദുല മുരളി; സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ
തെരുവ് നായ്ക്കളുടെ അക്രമണം രൂക്ഷമായതോടെ അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ നായ്ക്കളെ കൊന്നൊടുക്കാതെ ഇവയെ പുനഃരധിവസിപ്പിക്കണമെന്ന ആവശ്യമാണ് ചിലർ ഉയർത്തുന്നത്.
സമാന നിലപാട് പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളിയും. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. എന്നാൽ പോസ്റ്റിൽ കടുത്ത വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്.
‘ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. എന്നാൽ പരിഹാരം എന്ന നിലയിൽ മനുഷ്യ സമൂഹത്തെ ആകെ കൊന്നൊടുക്കുക. അതാണോ പരിഹാര മാർഗം? അങ്ങനെയാണോ അത് ചെയ്യേണ്ടത്? നായകളെ കൊല്ലുന്നതിന് പകരം അവയെ പുനഃരധിവസിപ്പിച്ച് പരിപാലിക്കുകയാണ് വേണ്ടത്’, എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്. നിരവധി പേരാണ് മൃദുലയെ എതിർത്തും അനുകൂലിച്ചും പ്രതികരിച്ചിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍, പേവിഷ ബാധ മൂലമുള്ള മരണങ്ങള്‍ എന്നിവ കൂടി പരിഗണിക്കുമ്പോള്‍ മരണനിരക്ക് ഇനിയും ഉയരും.