ടി20 ലോകകപ്പിൽ ഇന്ത്യയും ബംഗ്ലാദേശും ബുധനാഴ്‌ച ഏറ്റുമുട്ടുമ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രദ്ധ മുഴുവൻ അഡ്‌ലെയ്‌ഡിലേക്ക് തിരിയും. എന്നാൽ മഴ ഭീഷണി നിലനിൽക്കുന്ന ഓസ്‌ട്രേലിയൻ മണ്ണിൽ കാലാവസ്ഥ പ്രവചനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഞായറാഴ്‌ച സിംബാബ്‌വെയ്‌ക്കെതിരായ ആവേശകരമായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റുമുട്ടുന്നു. എന്നാൽ
മറുഭാഗത്ത് രോഹിത് ശർമ്മയും കൂട്ടരും ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ബംഗാൾ കടുവകളെ നേരിടാനെത്തുന്നത്. നിലവിൽ ഇരു ടീമുകളുടെയും സെമി ഫൈനൽ പ്രതീക്ഷകൾ തുലാസിലാണ്. ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ നാല് പോയിന്റുമായി ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിൽ രണ്ടാമതാണ്.
എന്നാൽ നാല് പോയിന്റുണ്ടെങ്കിലും റൺറേറ്റ് കുറഞ്ഞത് കാരണം ഇന്ത്യക്ക് പിന്നിലാണ് നിലവിൽ ബംഗ്ലാദേശ്. ബംഗ്ലാദേശിന് ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമാണ്. അവർക്ക് നേരിടേണ്ടത് ഇന്ത്യയെയും പാകിസ്ഥാനെയുമാണ്. ഇന്ത്യക്ക് ബംഗ്ലാദേശിന് പുറമെ കറുത്ത കുതിരകളായ സിംബാബ്‌വേയെ കൂടി നേരിടാനുണ്ട്. എങ്കിലും നാളെ ജയത്തോടെ മുന്നോട്ട് കുതിക്കാനാവും ഇന്ത്യ ശ്രമിക്കുക.