മലയാള സിനിമയിൽ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു നൽകിയ അതുല്യ നടന്‍ നരേന്ദ്ര പ്രസാദിന്റെ ഓർമ്മകൾക്ക് 19 വയസ്. സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച ബഹുമുഖ പ്രതിഭയായ ആർ. നരേന്ദ്രപ്രസാദ് 2003 നവംബര്‍ മൂന്നിന് വിടപറയുകയായിരുന്നു.
1945 ഒക്ടോബർ 26ന് മാവേലിക്കരയിൽ രാഘവപ്പണിക്കരുടെ മകനായി ജനനം. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂർ കോളജ്, മാവേലിക്കര, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.
1980-കളിലാണ് അദ്ദേഹം നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച ‘നാട്യഗൃഹം’ എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. നടന്‍ മുരളി ഉള്‍പ്പെടെയുള്ള പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തില്‍ നരേന്ദ്രപ്രസാദ് 14 നാടകങ്ങള്‍ സംവിധാനം ചെയ്തു.
ആദ്യകാലങ്ങളില്‍ സിനിമയോട് ആഭിമുഖ്യം പുലര്‍ത്താതിരുന്ന നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1989-ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യില്‍ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിനു ശബ്ദം നൽകി. പത്മരാജന്റെ അവസാന ചിത്രം ‘ഞാന്‍ ഗന്ധര്‍വ്വനില്‍’ അശരീരിയായതും നരേന്ദ്രപ്രസാദിന്റെ ശബ്ദമായിരുന്നു.
തലസ്ഥാനം, രാജശില്‍പി, അദൈ്വതം, പൈതൃകം, ഏകലവ്യന്‍, ആയിരപ്പറ, മേലേപറമ്പില്‍ ആണ്‍വീട്, തലമുറ, യാദവം, ഭീഷ്മാചാര്യ, സിഐഡി ഉണ്ണിക്കൃഷ്ണന്‍, ഭാഗ്യവാന്‍, വാര്‍ധക്യ പുരാണം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടന്‍ മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തിന്റെ പര്യായമായി മാറി.
മേലേപറമ്പില്‍ ആണ്‍വീട്, ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ. എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.