പുടിന് പിറന്നാൾ സമ്മാനമായി ട്രാക്ടർ നൽകി ബെലാറസ് പ്രസിഡന്റ്

യുക്രൈനെതിരായ യുദ്ധത്തിന് ശേഷം ഉയർന്ന വ്യാപക എതിർപ്പുകൾക്ക് ഇടയിൽ തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ആഡംബരങ്ങളും, ചടങ്ങുകളും ഒഴിവാക്കിയാണ് പിറന്നാൾ കടന്നുപോയതെങ്കിലും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ പുടിന് നൽകിയ പിറന്നാൾ സമ്മാനം ഏറെ ശ്രദ്ധ നേടുകയാണ്. ട്രാക്‌ടറാണ്‌ തന്റെ സുഹൃത്തിന് അലക്‌സാണ്ടർ ലുകാഷെങ്കോ പിറന്നാൾ സമ്മാനമായി നൽകിയത്.

വെള്ളിയാഴ്ച പുടിന്റെ ജന്മദേശമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ കോൺസ്റ്റാന്റിൻ കൊട്ടാരത്തിൽ ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തിയപ്പോൾ ബെലാറസ് നിർമ്മിത ട്രാക്ടറിന്റെ ചിത്രമടങ്ങിയ സമ്മാന സർട്ടിഫിക്കറ്റ് ലുകാഷെങ്കോ റഷ്യൻ പ്രസിഡന്റിന് സമ്മാനിച്ചതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌.

1994 മുതൽ ബെലാറസ് ഭരിക്കുന്ന ലുകാഷെങ്കോ പുടിന് നൽകിയ മാതൃകയിലുള്ള ട്രാക്ടർ സ്വന്തം പൂന്തോട്ടത്തിലും ഉപയോഗിച്ചു വരികയാണെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാൽ കൗതുകരമായ വസ്‌തുത എന്തെന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, യുക്രേനിയൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ട്രാക്ടറുകൾ ഉയർന്നുവന്നിരുന്നു. ഇത് പുടിന് ലുകാഷെങ്കോ നൽകിയ പിറന്നാൾ സമ്മാനവുമായി കൂട്ടിയോജിപ്പിച്ചുള്ള പ്രതികരണങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. 

അസാധാരണമായ സമ്മാനത്തോടുള്ള പുടിൻന്റെ പ്രതികരണം പുറത്തു വന്നിട്ടില്ലെങ്കിലും, റഷ്യൻ നേതാവിന് ട്രാക്ടറുകളുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. ഇതാവാം അലക്‌സാണ്ടർ ലുകാഷെങ്കോയുടെ സമ്മാനത്തിന് പിന്നിലുള്ള കാരണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ലുകാഷെങ്കോയ്‌ക്ക് പുറമെ നിരവധി ലോക നേതാക്കൾ പുടിന് പിറന്നാൾ സമ്മാനവുമായി എത്തിയിരുന്നു. താജിക്കിസ്ഥാൻ പ്രസിഡന്റ് എമോമാലി റഹ്മാൻ ഉൾപ്പെടെയുള്ളവരാണ് പുടിന് സമ്മാനങ്ങൾ എത്തിച്ചു നൽകിയത്.

Alexander LukashenkoVladmir Putin
Comments (0)
Add Comment